Saturday, June 25, 2011

കൊല്ലപ്പരീക്ഷ




വെളുത്ത നോട്ടു പുസ്തകത്തില്‍
വടിവൊത്ത അക്ഷരത്തില്‍
ജീവിക്കണം
ഇല്ലെങ്കില്‍
പാസ് മാര്‍ക്കില്ലെന്ന്
മാഷന്‍മാര്‍
തരം തരം
ചെവിവട്ടം


എന്നിട്ടും
നെറികേട്
നല്ല കുപ്പായമിട്ട്
മുന്നില്‍ പെട്ടാല്‍
 തൊണ്ടക്കുഴിയില്‍
രാസപ്രവര്‍ത്തനം
ഒച്ച പൊന്തുന്നു മാഷേ
അക്ഷരം തെറ്റി
മാര്‍ജിന്‍ കടക്കുന്നു


നിലം പറ്റുന്ന
നിസ്സഹായ ജീവികള്‍
നിലവിളിക്കുമ്പോള്‍
പേമാരി പൊട്ടുന്നു
ശ്രദ്ധ പാളുന്നു മാഷേ
പുസ്തകം നനയുന്നു


ലാഭമെന്നെഴുതുമ്പോള്‍
നഷ്ടപ്പെട്ടവരെയോര്‍ത്ത്
ഉള്ളു കരയുന്നു
മേല്‍ വിറക്കുന്നു മാഷേ
മഷി പടരുന്നു


ഓണസമൃദ്ധി
ഒരുപുറത്തില്‍
ഉപന്യസിക്കുമ്പോള്‍
ചോറുകാണാതെ
പേപിടിച്ചവര്‍ പ്രാകുന്നു മാഷേ
നെഞ്ചുകത്തുന്നു
താളു കരിയുന്നു


മാഷേ
ഞാന്‍ തോല്‍ക്കുമോ

Sunday, March 13, 2011

ഇറക്കം




മരണം ഒരു ഇറങ്ങിപോക്കാണ് .


ചിലര്‍.... 

മുറിയുടെ വാതില്‍
ഉറക്കെ വലിച്ചടച്ചു
കനപ്പെട്ടു നമുക്കു മുന്നിലൂടെ ഇറങ്ങുന്നു
തിരിഞ്ഞു നോക്കാതെ തിളച്ചു നടക്കുന്നു
തളളിത്തുറക്കാനാവാത്ത
അവരുടെ മുറി ചുറ്റി
അന്ന് മുതല്‍ നാം നടന്നു തുടങ്ങുന്നു
ഭിത്തിയുടെ ഉറുമ്പ്‌ ദ്വാരങ്ങളിലൂടെ
പാര്‍ത്ത് നോക്കുന്നു
കടലോളം കണ്ടെന്നു
പറഞ്ഞു രമിക്കുന്നു .....


മറ്റു ചിലര്‍..... 

മുഴുമിക്കാനാവാത്ത്തൊരു നോട്ടം
മിഴിയില്‍ കൊളുത്തിവച്ച്
മെല്ലെ മുറി വിട്ടിരങ്ങുന്നു
ചെരുപ്പില്ലെന്നു പരാതി പറഞ്ഞു
ഇടവഴി മുള്ളില്‍ ഇടറി നടക്കുന്നു
പാതി ചാരിയ അവരുടെ മുറിയിലേക്ക്
നാം തിക്കിത്തിരക്കുന്നു
അഴിച്ചിട്ട കുപ്പായങ്ങളില്‍ കണ്ണീര്‍ തുടക്കുന്നു
വലിച്ചിട്ട പുസ്തകങ്ങളില്‍ പൂവ് വരയ്ക്കുന്നു
കട്ടിലില്‍ കിടന്നു കവിത പാടുന്നു...
മടുക്കുമ്പോള്‍
ഇടിച്ചു നിരത്തി ഇഷ്ടത്തിന് പണിത്തെടുക്കുന്നു
നിത്യ വിസ്മ്രിതിക്കു കോഴ്സ് തുടങ്ങുന്നു.....


ഇനിയും ചിലര്‍....

അകത്ത്‌ആളുണ്ടെന്നു എഴുതി തൂക്കി
ഉള്ളിലെ മൌനത്തിലേക്ക് ഇറങ്ങുന്നു
വാതില്‍ തുറക്കുന്നതും കാത്തു നാം
കഥയറിയാതെ കണക്കു കൂട്ടുന്നു
ഒരു നാള്‍ സ്വയം തുറന്നു
വാതില്‍ നമ്മെ ആട്ടുന്നു ........


Saturday, March 12, 2011

എത്രയിങ്ങനെ




എത്രയിങ്ങനെ 


ഒരുമിച്ച് നാം കൊണ്ട
കാറ്റൊക്കെ
കുന്നിറങ്ങിപ്പോയി
നാം ചേര്‍ന്ന
തണുപ്പാകെ
വെയിലു കൊയ്തു പോയി


എത്രയിങ്ങനെ


മരിച്ചവന്റെ മൌനം പോലെ
നിന്റെ മുടിയിഴകള്‍
ചരുവിലെ കൊന്നക്കാട്
താഴത്തെ തെങ്ങോലത്തിരക്ക്
നമ്മുടെ മിഴിപ്പീലികള്‍


എത്രയിങ്ങനെ


ശവപ്പറമ്പിലെ
മീസാന്‍കല്ലുകള്‍ക്ക്
ഇതിലേറെ ഇലയനക്കമുണ്ട്


നമ്മെ പൊതിഞ്ഞ്
നമ്മെ ബാക്കിയാക്കി
നമുക്കിടയിലൂടെ
ചാലിട്ടു പോവുന്ന
കാറ്റിന്റെ പുഴയെക്കുറിച്ച്
എന്റെ സ്വപ്നം


എത്രയിങ്ങനെ


നിന്റെ ഹൃദയം
ഒരു കാറ്റിനെ പോലും
പ്രസവിക്കുന്നില്ലല്ലോ


കടന്നു പോയ
പഴയ കാറ്റിലേതെങ്കിലും
നമുക്കായ്
കുന്നു കയറുമെന്ന്
ഇലക്കാടിന്റെ
നുണക്കഥ

Friday, June 25, 2010

ന്തൂട്ട്

ന്നലെ
അര്‍ദ്ധരാത്യ്രാന്ന്
തോന്നണൂ


സ്വപ്നത്തിന്റെ കഥ കഴിഞ്ഞു


അങ്ങട്ട് കത്തി തീരേര്‍ന്നൂ
 എന്തൂട്ടാ പറയാ
പ്രതീക്ഷകള്
വ്ടൊക്കെ
ചുറ്റിപ്പറ്റി നില്‍ക്കണ്ണ്ട്


ശവദാഹം കഴിഞ്ഞാ
അപ്പ അവരും പുവ്വും
പിന്നെ
ഇരുട്ടണ്


ഇര്ട്ട്ന്ന് പറഞ്ഞാ
നൊമ്മടെ കറത്ത ഹല്‍വ പോലെ
അദില് കുടങ്ങ്യ ഉറുമ്പു പോലെ
ഇര്ട്ടിന്റെ കള്യാണ്


നീ വരണ്ണ്ടെങ്കി
നടക്കല്‍ നിന്ന്
ഒന്ന് കൂവ്വണം
കാണാന്‍ വയ്യാത്ത
കറമ്പന്‍ നായെണ്ട്
അത് നെന്റെ കാര്യം നോക്കിക്കോളും


എന്റെ കാര്യാ
ന്തൂട്ട് പറയാനാ ചങ്ങാതീ
ഇരുട്ടണ്

വാക്കുവേട്ട

ചുളി വീഴാതെ
ഇന്‍സേര്‍ട്ട് ചെയ്ത്
ചിരിക്കുന്ന വാക്കുകള്‍
എന്റെ മൂര്‍ധാവ് ചതക്കുന്നു.


മാത്രയോരോന്നിലും
പരമസ്വാതന്ത്യ്രം മന്ത്രിച്ച്
ചങ്ങല മുറുക്കുന്നു


സുഖം തിന്ന് ചീര്‍ത്ത്
എന്റെ ചോറ്റുപൊതി കീറുന്നു
പ്രാതലു മുട്ടിച്ച്
എന്റെ പ്രാണനെടുക്കുന്നു


മുഴുത്ത സംഖ്യകളുടെ
വയേറിയക്കണക്കില്‍
എന്റെ ഭിക്ഷ
മറന്നുവെക്കുന്നു


പാര്‍ത്തു നോക്കി
ആത്മാര്‍ഥതക്ക്
വിലയിട്ടു കളിക്കുന്നു


കൂട്ടുചേരുന്നെന്ന്
കുറ്റം ചുമത്താന്‍
കൂട്ടു ചേരുന്നു ഒറ്റയാക്കുന്നു


മിഴി ചിമ്മിയതിന്
പിഴ ചുമത്തുന്നു
സ്വപ്നം കണ്ടതിന്
കപ്പം ചോദിക്കുന്നു


ഉച്ചിയില്‍
ചുളി വീഴാതെ ഇന്‍സേര്‍ട്ട് ചെയ്ത്
ചിരിക്കുന്ന
വാക്കുകള്‍
വാക്കുകള്‍
വിലകെട്ട വാക്കിന്‍
വിഴുപ്പുകള്‍


വിപ്ലവം
ഈ വസന്തത്തില്‍ പിറക്കണം
വേഷം മാറിയ
വാക്കുകൂട്ടങ്ങളെ
വെടിവെച്ചിടാന്‍

Tuesday, June 22, 2010


പേക്കനവ്

കുട്ടിക്കാലം തൊട്ട്
കൂടെ പതുങ്ങുന്ന
പേക്കനവ്
ഞാനൊറ്റയാവുന്ന
മണലാരണ്യം
ചുഴിയിട്ടു പതയുന്ന
അനന്തത


ചിലനേരം
കാറ്റ്
മുറ്റം നടവഴി
ഇടനാഴി
കഥ പൂക്കുന്ന പാറക്കുന്ന്
പള്ളിക്കൂടം
തെരുവ്
പിന്നെ ഞാനും


കാഴ്ചക്കൊരാളില്ലാതെ
പറയാനാവാതെ
കരയാനാവാതെ
ശൂന്യനായി
ബഹളങ്ങള്‍ മരിച്ച
ശ്മശാനത്തില്‍
ഒറ്റയില്‍ നീറുക


കുട്ടിക്കാലം തൊട്ട്
രാവുതീക്കൂട്ടുന്ന
പേക്കനവ്


ഇന്നിത് കാര്യമായാലും
വേവലാതിയില്ല
നിന്റെ ഓര്‍മ മതി
ഞാന്‍ ആള്‍ക്കൂട്ടമാവും
തീറെഴുത്ത്
എന്നെ വറ്റിച്ച്
നിന്നെ സമുദ്രമാക്കും


എന്നെ കെടുത്തി
നിന്നെ വെളിച്ചമാക്കും


എന്നെ വലിച്ചെറിഞ്ഞ്
നിന്നെ വിലപ്പെട്ടതാക്കും


എന്നെ മറന്നുവെച്ച്
നിന്നെ നിത്യതയാക്കും




എന്നെ വിലാപമാക്കി
നിനക്ക് ഈണം തരും


എന്റെ വേവു വിറ്റ്
നിനക് വീഞ്ഞു തരും


എന്റെ ചോര പിഴിഞ്ഞ്
നിനക്ക് സ്വപ്നം തരും


എന്റെ ആത്മാവുരുക്കി
നിനക്ക് പ്രണയം തരും


ഞാനായതെല്ലാം
ഞാനായതെല്ലാം
നിനക്ക് തീറ്


എന്നാലും
അറിയരുത്
അന്വേഷിക്കരുത്
ഓര്‍ക്കരുത്